ബപ്പന്‍കദിയോട (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ-15)
ലക്ഷദ്വീപിലെ കുടിയേറ്റത്തെക്കുറിച്ച് വളരെ സജീവമായ ചര്‍ച്ചയും ഗവേശഷണങ്ങളും ആണ് ഈ അടുത്ത കാലത്തായി ഉണ്ടായിട്ടുള്ളത്.കേരള തീരങ്ങളില്‍ നിന്നുമാണ് ദ്വീപിലേക്കു കുടിയേറ്റം ഉണ്ടായതെന്നാണ് കൂടുതല്‍ പേരും സമര്‍ത്ഥിക്കുന്നത്.പോളിനേഷ്യയില്‍ നിന്നാണ് കുടിയേറ്റമുണ്ടായതെന്ന് ഡോ.എന്‍.മുത്തുകോയയും,തെക്കെ ഇന്ത്യ,ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങള്‍,നേപ്പാള്‍,രാജസ്ഥാന്‍,ആന്ധ്രാപ്രദേശ്,തുടങ്ങിയ സ്ഥലങ്ങളില്‍ അധിവസിക്കുന്ന കോയാ എന്ന ആദിവാസി ജനവിഭാഗമാണ് ഇവിടത്തെ ആദിമനിവാസികള്‍ എന്ന് ഡോ.സി.ജി.പൂക്കോയയും ,സമര്‍ത്ഥിച്ചു കൊണ്ട് രംഗത്തുവന്നതും ഇക്കാലത്താണ്.അറേബ്യയില്‍ നിന്നാണ് കുടിയേറ്റം ഉണ്ടായതെന്ന് ചില മത പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നുണ്ട്.ലക്ഷദ്വീപിലെ ആദിമനിവാസികള്‍ ഗുജറാത്തികളായിരുന്നു എന്നു പറയുന്നവരും ഉണ്ട്.
ദ്വീപു സമൂഹത്തിലെ വിവിധ ദ്വീപുകളിലുള്ള കുടുംബങ്ങള്‍,തറവാടുകള്‍ തുടങ്ങിയവരുടെ വേരുകള്‍ തേടിപ്പോയാല്‍ വ്യത്യസ്തമായ പ്രദേശങ്ങളിലായിരിക്കും നാം എത്തിച്ചേരുക.ഓരോ ദ്വീപിലേയും കുടുംബങ്ങളുടെ ആരംഭത്തെക്കുറിച്ചുള്ള പഠനം ലക്ഷദ്വീപ് കുടിയേറ്റത്തെക്കുറിച്ചുള്ള അന്വേഷണം എളുപ്പമാക്കിത്തരും എന്ന കാര്യത്തില്‍ സംശയമില്ല.
കില്‍ത്താന്‍ ദ്വീപിലെ ബപ്പന്‍കദിയോട എന്ന എന്‍റെ പിതൃകുടുംബത്തെക്കുറിച്ചുള്ള ഒരു ഉല്‍പ്പത്തിക്കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.
പണ്ട്,വളരെ പണ്ട്,കില്‍ത്താന്‍ ദ്വീപിലെ കീളാപ്പുര എന്ന വീട്ടിലെ ബപ്പന്‍ കേയി എന്ന ഒരാള്‍ കാസറഗോട് കുംബള എന്ന പ്രദേശത്തിലെ ഒരു കേയി കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയെ വിവാഹം കഴിച്ചു.അവിടെ അദ്ദേഹത്തിനു ഒരു മകളും ഉണ്ടായി.കുറേ കാലത്തിനു ശേഷം ഭാര്യയേയും മകളേയും കൂട്ടി അദ്ദേഹം ദ്വീപിലേക്കു വന്നു.അമിനി ദ്വീപിലാണ് അവര്‍ എത്തിച്ചേര്‍ന്നത്.എന്തൊ സംഗതിവശാല്‍ കില്‍ത്താനിലേക്കുവരാതെ ഭാര്യ കരയിലേക്കു മടങ്ങിപ്പോയി.ബപ്പന്‍കേയി തന്‍റെ മകളേയും കൊണ്ട് കില്‍ത്താനിലേക്കു പോയി.അവിടെ അദ്ദേഹം വീടുവെച്ചു താമസമാക്കി.ആ വീട് ബപ്പന്‍ കേയിയോട എന്ന പേരില്‍ അറിയപ്പെട്ടു.ബപ്പന്‍കേയിയോട കാലക്രമേണ ബപ്പന്‍ കതിയോട എന്നായി പരിണമിച്ചു.എന്നാണ് പറയപ്പെടുന്നത്.
ഓടം ഓടി പോയി കരയില്‍ കുടുങ്ങി ചുറ്റിത്തിരിയുന്നതിനിടയില്‍ ചാടിപ്പുര അഹ്മദിനോടും സഹയാത്രികരോടും കുംബളയിലെ ചിലയാളുകള്‍ കില്‍ത്താനിലേക്കു പോയ അവരുടെ മുന്‍ തലമുറയിലെ പിന്‍മുറക്കാരെ പറ്റി അന്വേഷിച്ചിരുന്നതായി പറഞ്ഞിട്ടുമുണ്ട്.