DweepDiary.com | ABOUT US | Tuesday, 30 April 2024

ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് സാധ്യതകൾ (എഡിറ്റോറിയൽ)

In editorial BY Web desk On 01 April 2024
ലക്ഷദ്വീപിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഹംദുള്ളാ സഈദ്, എൻ സി പി ( ശരത്ചന്ദ്ര പവാർ ) സ്ഥാനാർത്ഥിയും നിലവിലെ എം പിയുമായ പി പി മുഹമ്മദ്‌ ഫൈസൽ, യൂസുഫ് ടി പി (എൻ സി പി) സ്വതന്ത്ര സ്ഥാനാർത്ഥി കുണ്ടാരി കോയ എന്നിവരാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞതവണകളിൽ മത്സരംഗത്ത് സജീവമായുണ്ടായിരുന്ന വിവിധ പാർട്ടികളുടെ അസാന്നിധ്യം ശ്രദ്ധേയമായ ഘടകമാണ്. 2019 ൽ 1342 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ ജെ ഡി യു ( ഡോ മുഹമ്മദ്‌ സ്വാദിഖ് ) ഇപ്രാവശ്യം മത്സരംഗത്തില്ല. അതുപോലെ ബി ജെ പി, സിപിഎം , സിപിഐ, എസ് പി പാർട്ടികൾ ഒന്നും തന്നെ ഇപ്രാവശ്യം ചിത്രത്തിൽ തന്നെയില്ല. കഴിഞ്ഞതവണ ഇടതു സ്ഥാനാർത്ഥികൾക്ക് മാത്രമായി ആകെ 563 വോട്ടാണ് ലഭിച്ചിരുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് മഹദാഹുസൈൻ ബി ജെ പി സ്ഥാനാർത്ഥിയാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബി ജെ പി ഇപ്രാവശ്യം മത്സരരംഗത്തില്ല. തങ്ങൾക്ക് ആയിരത്തിലേറെ വരുന്ന മെമ്പർഷിപ്പ് ഉണ്ടെന്നാണ് ലക്ഷദ്വീപ് ബി ജെ പി ഘടകത്തിന്റെ അവകാശ വാദമെങ്കിലും വോട്ടിംഗ് ശതമാനത്തിൽ ലക്ഷദ്വീപിൽ ബിജെപിയുടെ വളർച്ച താഴോട്ടാണെന്ന് പറയാം. 2009 ലാണ് ബിജെപി ലക്ഷദ്വീപിൽ ആദ്യമായി മത്സരിക്കുന്നത്. അന്നത്തെ സ്ഥാനാർത്ഥി ഡോ കെ പി മുത്തുകോയക്ക് 245 വോട്ട് ലഭിച്ചിരുന്നു. ഇത് 2014 ലെത്തിയപ്പോൾ 187 വോട്ടായി ചുരുങ്ങി. സയീദ് മുഹമ്മദ്‌ കോയയായിരുന്നു അന്നത്തെ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ബി ജെ പി ടിക്കറ്റിൽ മത്സരിച്ച അബ്ദുൽ ഖാദർ ഹാജിക്ക് കേവലം 125 വോട്ടാണ് പിടിക്കാനായത്. ഇപ്രാവശ്യം എൻ സി പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന യൂസുഫ് ടി പിക്ക് ബിജെപി പിന്തുണയുണ്ട്. ബിജെപിയുടെ ദേശീയ സെക്രട്ടറിമാരായ വിനോദ് ടൗട്ടേയും അരവിന്ദ് മേനോനും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എൻ സി പി അജിത് പവാർ ദേശീയ വക്താവായ ബ്രിജ്മോഹൻ ശ്രീവാസ്തവ് ബി ജെ പി ഉൾപ്പെടുന്ന എൻ ഡി എ സഖ്യത്തിന്റെ ഭാഗമായാണ് തങ്ങൾ ലക്ഷദ്വീപിൽ മത്സരിക്കുന്നതെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തതാണ്.
കഴിഞ്ഞ രണ്ടു തവണയും മുഹമ്മദ് ഫൈസൽ എൻ സി പി യുടെ ഔദോഗിക ചിഹ്നമായ ഘടികാരത്തിലാണ് മത്സരിച്ചിരുന്നത്. എന്നാൽ ഈ ചിഹ്നം നിലവിൽ ഫൈസലിന് നിലനിർത്താൻ കഴിഞ്ഞിട്ടില്ല. എൻ സി പി യിൽ സംഭവിച്ച പിളർപ്പ് ലക്ഷദ്വീപിലും പ്രകടമാവുകയും ഔദ്യോഗിക പക്ഷത്തെ പിന്തുണക്കുന്നവരും മത്സര രംഗത്ത് വരുകയും ചെയ്തത് ഫൈസലിന് തിരിച്ചടിയായിട്ടുണ്ട്. ശരത്ചന്ദ്രപവാറിൻ്റെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ട എൻ സി പി ( ശരത് ചന്ദ്ര പവാർ ) പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ഫൈസൽ ഇത്തവണ മത്സരിക്കുന്നത്. ഇലക്ഷൻ കമ്മീഷൻ പാർട്ടിക്ക് അനുവദിച്ച കാഹളമാണ് ഫൈസലിൻ്റെ ചിഹ്നം. അതേ സമയം എൻ സി പി യുടെ തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ ആശങ്കകൾ രൂപപ്പെട്ടിരുന്നു. വളരെ നേരത്തെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ച ഫൈസൽ എൻ സി പി വക്താവായും ഘടികാരം ചിഹ്നം കാണിച്ചുമാണ് പ്രചരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇതിനിടയിലാണ് അജിത് പവാർ പക്ഷത്തെ ഔദ്യോഗിക എൻ സി പി വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതായി പ്രഖാപിക്കുന്നതും ഫൈസൽ ഉൾപ്പെടുന്ന ശരത്ചന്ദ്ര പവാർ പക്ഷം പാർട്ടി രൂപീകരണവുമായി മുന്നോട്ടു വരുന്നതും. ഇതിനു ശേഷം പുതിയ ചിഹ്നമായി പ്രചരണം തുടരുകയായിരുന്നു.
യൂസഫ് ടി പിയുടെ സ്ഥാനാർത്ഥിത്വം ഇപ്രാവശ്യം വളരെ നിർണായകമായ ഘടകമാണ്. വിജയ സാധ്യത പ്രതീക്ഷിക്കുന്നില്ലെങ്കിലും അപ്രതീക്ഷിതമായ മത്സരം കാഴ്ചവെക്കാൻ അദ്ദേഹത്തിനാവും. മുഹമ്മദ് ഫൈസലിന് കാലങ്ങളായി ലഭിച്ചു പോരുന്ന പാരമ്പര്യ എൻ സി പി വോട്ടുകളിൽ വിള്ളൽ വീഴ്ത്താനും എൻ സി പി യിലെ ഫൈസൽ വിരുദ്ധ ചേരിയുടെ വോട്ടുകൾ ഏകീകരിക്കാനും ഫൈസലിനെ പിന്തുണച്ചുവരുന്ന എ പി വിഭാഗത്തിലെ ചെറിയൊരു പക്ഷം വോട്ട് ശതമാനം പിടിക്കാനും കഴിയും. കടമത്തിലെ കോൺഗ്രസ് കുടുംബാംഗമായ യൂസുഫ് ടി പിക്ക് കടമത്തിലെയെങ്കിലും കോൺഗ്രസ് വോട്ടുകൾ വിഘടിപ്പിക്കാനും കഴിയും. ബിജെപി വോട്ടുകൾ യൂസുഫ് ടി പിയിൽ തന്നെ ഏകീകരിക്കപ്പെടുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ വരുമ്പോൾ ഫൈസലിന് തന്നെയാണ് ഈ സ്ഥാനാർത്ഥിത്വം പ്രഹരമാവുക. 2014 ൽ 1535 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഫൈസൽ ഹംദുള്ളാ സഈദിനെ തോൽപ്പിച്ചിരുന്നത്. ഇത് 2019 ലെത്തിയലപ്പോൾ 823 ലേക്ക് ചുരുങ്ങുകയും ചെയ്തു. 20130 ൽ നിന്ന് 22028 ആയി വോട്ട് ഉയർത്താനും ഹംദുള്ളാ സഈദിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ്സിൽ തന്നെ ഹംദുള്ളാ വിരുദ്ധരായ ഒരു പക്ഷം ഉണ്ടെന്നത് കോൺഗ്രസ്സിന് വലിയ തിരിച്ചടിയാണ്. എന്നാൽ ഇപ്രാവശ്യം ഈ റിബൽ പക്ഷത്തിന്റെ വോട്ടുകളും ഹംദുള്ളക്ക് നേടാനായേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മത്സരിക്കാതെ മാറിനിൽക്കുന്ന ജെ ഡി യു കോൺഗ്രസ്സിനെ പിന്തുണച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. പ്രത്യുപകാരമായി ജെഡിയു നേതാവ് ഡോ മുഹമ്മദ്‌ സ്വാദിഖിന് ഉന്നത തലത്തിൽ സ്ഥാനം നൽകി തൃപ്തിപ്പെടുത്തിയേക്കും. കേരളത്തിലുള്ള എൽ ഡി എഫ് മുന്നണിബന്ധം കണക്കിലെടുത്ത് ഇടതു പാർട്ടികളായ സി പി എം, സി പി ഐ എന്നീ പാർട്ടികൾ മുഹമ്മദ്‌ ഫൈസലിനെ പിന്തുണക്കാനാണ് സാധ്യത.
സ്ഥാനാർത്ഥികളിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നത് യൂസുഫ് ടി പിയാണ്. മദ്രസ്സാദ്യാപനമാണ് അദ്ദേഹം വരുമാന മാർഗ്ഗമായി കാണിച്ചിരിക്കുന്നത്. കൈവശം 10,000 രൂപയും സ്വന്തം അകൗണ്ടിൽ 6,000 രൂപയും ഭാര്യ ഹഫ് സാബിയുടെ കൈവശം 4,500 രൂപയും അവരുടെ അകൗണ്ടിൽ 8,000 രൂപയുമാണുള്ളത്. ഭാര്യയുടെ കൈവശം 5 ഗ്രാം സ്വർണ്ണമാണുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ കുണ്ടാരി കോയയുടെ കൈവശം പണമായി ആയിരം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 119,393 രൂപയും ഭാര്യയുടെ കൈവശം രണ്ടായിരം രൂപയും 120000 രൂപയുമാണുള്ളത്. കൂടാതെ 40 ഗ്രാം സ്വർണ്ണവും ഒരു മോട്ടോർ ബൈക്കുമുണ്ട്.എൻ സി പി ( ശരത്ചന്ദ്ര പവാർ ) സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ പി പി മുഹമ്മദ് ഫൈസലിൻ്റെ കൈവശം 35000 രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 177,710.28 രൂപയുമുണ്ട്. ഭാര്യ റഹ്മത്ത് ബീഗത്തിൻ്റെ കൈവശം 10,000 രൂപയും ബാങ്ക് അക്കൗണ്ടിൽ 316005. 95 രൂപയുമുണ്ട്. ഒരു ബൈക്കും കാറും സ്വന്തമായുണ്ട്. ഭാര്യയുടെ കൈവശം 50 ഗ്രാം സ്വർണ്ണവും കുടുംബത്തിലെ മറ്റു മൂന്ന് അംഗങ്ങളുടെ കൈവശം 24 ഗ്രാം സ്വർണം വീതവുമുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഹംദുള്ളാ സഈദിന് വിവിധ ബാങ്കുകളിലായി ഒരു കോടി രൂപയുടെ ( 12,309,640.08) നിക്ഷേപമുണ്ട്. സ്വന്തം കൈവശം 10,000 രൂപയും ഒന്നാം ഭാര്യ ആമിന മിർസയുടെ കൈവശം 25000 രൂപയും രണ്ടാം ഭാര്യ തസ്‌ലീമയുടെ കൈവശം 40000 രൂപയും അക്കൗണ്ടുകളിലായി 1,942,344.75 രൂപയുമുണ്ട്. ആമിനയുടെ പക്കൽ 542.17 ഗ്രാം സ്വർണ്ണാഭരണവും തസ്‌ലീമയുടെ കൈവശം 445.01 ഗ്രാം മൂല്യമുള്ള സ്വർണ്ണാഭരണങ്ങളുമുണ്ട്.
സ്ഥാനാർത്ഥികളിൽ ക്രിമിനൽ കേസുകൾ നിലവിലുള്ളത് മുഹമ്മദ് ഫൈസലിൻ്റെ പേരിൽ മാത്രമാണ്. ഫൈസലിൻ്റെ നാമനിർദ്ദേശ പത്രികയിൽ വലിയൊരു ഭാഗവും ഇതിൻ്റെ വിവരങ്ങൾക്ക് വേണ്ടിയാണ് നീക്കിവെച്ചിട്ടുള്ളത്. സെക്ഷൻ 143,147,148 , 448 , 427,324, 342,307, 506,149 വകുപ്പുകളാണ് നാമനിർദ്ദേശപത്രികയിൽ പരാമർശിച്ചിട്ടുള്ളത്. എതിർ സ്ഥാനാർത്ഥികളുടെ പ്രധാന പ്രചരണ ആയുധമാണ് മുഹമ്മദ് ഫൈസലിൻ്റെ ഈ ക്രിമിനൽ പശ്ചാത്തലം. വധശ്രമക്കേസിലെ വിധികളെ തുടർന്നുള്ള അയോഗ്യതയും തിരിച്ചെടുക്കലും ലക്ഷദ്വീപിൻ്റെ രാഷ്ട്രീയ പരിസരത്തെ അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY