സ്‌പൈനൽ മസ്ക്കുലർ അട്രോഫി: മരുന്നിൻറെ ഇറക്കുമതി തീരുവയും ജി.എസ്.റ്റി.യും ഒഴിവാക്കണമെന്ന് ഫൈസൽ എം.പി.
ന്യൂ ഡൽഹി: നട്ടെല്ലിന്റെ പേശികളെ ബാധിക്കുന്ന സ്‌പൈനൽ മസ്ക്കുലർ അട്രോഫി മരുന്നിൻറെ ഇറക്കുമതി തീരുവയും ജി.എസ്.റ്റിയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ നിവേദനം നൽകി. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നിന് നിലവിൽ 16 കോടി രൂപയാണ് ചിലവ്. എന്നാൽ ഇന്ത്യയിൽ മരുന്നിന്റെ വിലയുടെ 35 ശതമാനമാണ് ഇറക്കുമതി തീരുവയായും ജി.എസ്.റ്റിയായും അടക്കേണ്ടി വരുന്നതെന്നും ഇത് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാവുന്നതിലും ഭീമമായ തുകയാണെന്നും എം.പി മന്ത്രിയെ ധരിപ്പിച്ചു.
ലക്ഷദ്വീപിൽ ഈ അസുഖം ബാധിച്ച നാല് വയസ്സുകാരി ബേബി ഇശൽ മറിയത്തിന് അടിയന്തിരമായി മരുന്ന് ആവശ്യമുണ്ട്. അതിനാൽ മരുന്നിന് വരുന്ന തീരുവകൾ ഒഴിവാക്കി കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട സാമ്പത്തിക സഹകരണം മന്ത്രാലയത്തിൽ നിന്നും ഉണ്ടാകണമെന്ന് എം.പി ധനകാര്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.