DweepDiary.com | ABOUT US | Saturday, 20 April 2024

കരുത്തിന്റെ പ്രതീകം: ആയിഷ സുല്‍ത്താന

In interview Special Feature Article BY P Faseena On 15 March 2023
സിനിമ സ്വപ്‌നം കണ്ട് വളര്‍ന്നവളല്ല. ഒരൊഴുക്കുപോലെ ജീവിതത്തിലേക്ക് സിനിമ കടന്നു വന്നതാണ്.  ഇന്നവള്‍ തിരിച്ചറിയുന്നു തന്റെ വഴി സിനിമയാണെന്ന്. ഭരണകൂടം തുടരെ വേട്ടയാടിയപ്പോഴും തലകുനിക്കാതെ കരുത്തോടെ നിന്നവള്‍. ''ആയിഷ സുല്‍ത്താന'' ഈ പേര് പരിചയമില്ലാത്തവർ കുറവാണ്. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ സംവിധായിക കൂടിയാണ് ആയിഷ സുല്‍ത്താന. ജനിച്ചുവളര്‍ന്ന  നാടിനുവേണ്ടി സംസാരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവള്‍. ആയിഷയുടെ ജീവിതം ഇപ്പോള്‍ ഒരു പോരാട്ടം കൂടിയാണ്.
ചെത്ത്‌ലാത്തില്‍ ജനിച്ച ആയിഷ വളര്‍ന്നത് മിനിക്കോയിലാണ്. പിതാവ് കുഞ്ഞിക്കോയയാണ് ആയിഷ സുല്‍ത്താന എന്ന പേര് വിളിക്കുന്നത്. ഇന്നേറ്റവും പ്രിയപ്പെട്ടത് സിനിമയും തന്റെ നാടുമാണെന്നും ആല്‍ക്കിമിസ്റ്റ് കൃതിയിലെ കഥാപാത്രമായ സാന്റിയാഗൊയുടെ അവസ്ഥയാണ് തനിക്കെന്നും ആയിഷ പറയുന്നു. ഇപ്പോള്‍ ആയിഷ തിരിച്ചറിയുന്നത് ഭൂമിയിലെ സ്വര്‍ഗം തന്റെ നാടായ ലക്ഷദ്വീപാണെന്ന്. മറ്റൊരിടത്ത് നിന്നും ലഭിക്കാത്തൊരു വൈബ്, സുരക്ഷിതത്വം അത് ലക്ഷദ്വീപില്‍ നിന്ന് മാത്രമാണ് ലഭിക്കുന്നത്. ഒരാഴ്ച്ച ലക്ഷദ്വീപില്‍ പോയി വരാം എന്നുകരുതി  ദ്വീപിലെത്തിയാൽ രണ്ടുമാസം കഴിഞ്ഞാണ് കൊച്ചിയിലേക്ക് തിരികെ എത്താറുള്ളത് എന്നും ആയിഷ സുല്‍ത്താന പറയുന്നു.
സിനിമയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ്  സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. ആകെ ഉണ്ടായിരുന്ന ആഗ്രഹം കേരളത്തിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരുക എന്നതായിരുന്നു. മലയാളം നന്നായി പഠിക്കുക ബിരുദം ചെയ്യുക എന്ന് മാത്രം. ഈ യാത്രയില്‍ ഒരു ഒഴുക്കുപോലെ ജീവിതത്തിലേക്ക് കടന്നുവന്നതാണ് സിനിമ. ഒരു നേരംപോക്കിന് സിനിമയിലേക്ക് പ്രവേശിച്ച ആയിഷ ഇന്ന് ഓരോ നേരവും ചിന്തിക്കുന്നത് സിനിമയെയും അതിലെ സാധ്യതകളെയും കുറിച്ചാണ്. 2011ല്‍ സംവിധായകന്‍ ശശിശങ്കറിന്റെ അസിസ്റ്റന്റായി ''സ്റ്റെപ്പ്'' എന്ന സിനിമയിലൂടെ തുടക്കം.  പലതും തുറന്നു കാണിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ് സിനിമ എന്നും തന്റെ ഉള്ളില്‍ ഒരു പാഷനായി സിനിമയുണ്ടായിരുന്നു എന്നും തിരിച്ചറിഞ്ഞെന്നും ആയിഷാ സുല്‍ത്താന ദ്വീപ് ഡയറിയോട് പറഞ്ഞു. ഇന്ന് തന്റെ പാഷനും പ്രൊഫഷനും സിനിമയാണ്.
മുൻനിര സംവിധായകരായ ലാല്‍ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു. '' കെട്ട്യോളാണെന്റെ മാലാഖ"യില്‍ സഹസംവിധായകയായി. ഇതിനെല്ലാം ഇടയിലാണ് 2021ല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേലിനെതിരെ സംസാരിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേറ്ററെ ജൈവായുധം എന്ന് വിശേഷിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആ വേട്ടയാടല്‍.
സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ വിഷയങ്ങളിലും ആയിഷ തന്റെ ശബ്ദമുയര്‍ത്താറുണ്ട്. 'ഫ്‌ളഷ് 'എന്ന സിനിമയിലൂടെ സംവിധായികയായി. ദ്വീപ് നേരിടുന്ന പ്രശ്‌നങ്ങളും പ്രകൃതി ഭംഗിയും കോര്‍ത്തിണക്കിയ ആര്‍ട്ട് സിനിമയാണ് 'ഫ്‌ളഷ്'.  'ഫ്‌ളഷി'ന്റെ ചിത്രീകരണ സമയത്താണ് പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവി ഏറ്റെടുക്കുന്നത്. ആ സമയത്തായിരുന്നു കോവിഡ് കാലഘട്ടവും. സിനിമ  ഷൂട്ട് ചെയ്യുന്ന സമയത്ത് ദ്വീപില്‍ 144 പ്രഖ്യാപിച്ചഘട്ടമായിരുന്നു. ഈ പ്രശ്‌നങ്ങള്‍ ഒരു നല്ല സിനിമയെ എങ്ങനെയെല്ലാം ബാധിക്കുമോ അങ്ങനെയെല്ലാം അതിനെ ബാധിച്ചു. താന്‍ എന്താണോ ആഗ്രഹിച്ചത്  ഒരിക്കലും അതുപോലെ ഒരു സിനിമയല്ല ലഭിച്ചതെന്ന് ആയിഷ പറയുന്നു. ഒരു സിനിമ റിലീസായാല്‍ അതിന് പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ച് ആരും ചിന്തിക്കില്ല. അവര്‍ സിനിമ മാത്രമെ കാണുന്നുള്ളു എന്നും  ആയിഷ പറയുന്നു. അന്താരാഷ്ട്ര വനിതാ ചലചിത്രമേളയില്‍ 'ഫ്‌ളഷ് 'ഇടംപിടിച്ചതും നവകര്‍ണ്ണാടക ഫിലിം അക്കാദമിയുടെ മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് ലഭിച്ചതും സന്തോഷമെന്ന് ആയിഷ സുല്‍ത്താന പറഞ്ഞു.
ഇന്ന് ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ട് ആയിഷയ്ക്ക്. ദ്വീപില്‍ നല്ല ആശുപത്രികള്‍ വേണം. ഇന്നെവിടെയും സംസാരിക്കുന്ന വിഷയം അതാണ്.കൃത്യസമയത്ത് വേണ്ട ചികിത്സ ലഭിക്കാതെ പൊലിയുന്ന ജീവനുകള്‍ അനവധിയാണ്. അതിനൊരു അറുതിവേണമെങ്കില്‍ ലക്ഷദ്വീപിലെ ആതുരമേഖലയില്‍ മാറ്റം വരണം. ഭരണകൂടം വേട്ടയാടിയപ്പോള്‍ കരുത്തായി കേരളം കൂടെ നിന്നു. ദ്വീപിലെ സാധാരണക്കാരുടെ പ്രാര്‍ത്ഥനയും ശക്തിയായി. ദ്വീപിലെ  ഒരോ വീടുകള്‍ക്കുമുണ്ടാകും ഓരോ കഥപറയാന്‍ അത് നേട്ടങ്ങളുടെതാകില്ല നഷ്ടങ്ങളുടേതാകുമെന്നും ആയിഷ പറയുന്നു.
നമുക്ക് നമ്മള്‍മാത്രമുള്ളു എന്ന് കരുതി എന്തിനേയും നേരിടാന്‍ സ്ത്രീകള്‍ പ്രാപ്തരാകണം.  മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുക. ജീവിതത്തില്‍ അനവധി പ്രശ്‌നങ്ങള്‍ നേരിട്ടവളാണ് എന്നാല്‍ അതൊന്നും മറ്റൊരാളില്‍ അര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാം നേരിട്ടു അതെല്ലാം ജീവിതത്തില്‍ പുതിയ പാഠങ്ങളാണ് നല്‍കിയതെന്ന് ആയിഷ സുല്‍ത്താന ദ്വീപ് ഡയറിയോട് പറഞ്ഞു.പുതിയ ചിത്രമായ 124 A യുടെ തിരക്കിലാണ് ആയിഷ സുല്‍ത്താനയിപ്പോള്‍. 

SHARE YOUR FEEDBACK

RECENT IN THIS CATEGORY