DweepDiary.com | ABOUT US | Wednesday, 24 April 2024

റജബ്; സുകൃതങ്ങളുടെ പെയ്ത്തുകാലം

In religious BY Admin On 13 February 2021
വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും.
ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ അനുഗൃഹീതമാസം എന്നതാണ് റജബിനെ ഇത്രമേല്‍ മഹത്വമേറിയതാക്കുന്നത്. പരശ്ശതം അമ്പിയാ മുര്‍സലുകളുടെ നിയോഗവിയോഗങ്ങളും യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്ന് എന്ന മേല്‍വിലാസവും സര്‍വോപരി, വര്‍ഷാ വര്‍ഷം സുകൃതവാരിധിയായി നിറഞ്ഞുപെയ്യുന്ന വിശുദ്ധ റമളാന്‍റെ, ഓര്‍മപ്പെടുത്തലുകളുടെയും പ്രഥമ മുന്നൊരുക്കങ്ങളുടെയും മാസമെന്ന ഖ്യാതിയും റജബിന്‍റെ പ്രാധാമ്യത്തിന് അടിവരയിടുന്നു.

വിശുദ്ധ ഇസ്ലാമിന്‍റെ പരസ്യ പ്രബോധനവുമായി രംഗത്തു വന്ന വേളയില്‍ നേരിടേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളില്‍ വേദന തിന്ന് കഴിയുന്ന അവസരത്തില്‍ സാന്ത്വനത്തിന്‍റെ തെളിനീരുറവയുമായി ജിബ്രീല്‍(അ) ഹിജ്റയുടെ ഒരു വര്‍ഷം മുമ്പ് റജബ് 27 ന് മുത്ത് നബി(സ്വ)യുടെ സവിധമണയുകയും തുടര്‍ന്ന് ഇരുവരും ബുറാഖ് എന്ന അത്ഭുതവാഹനത്തില്‍ കയറി മസ്ജിദുല്‍ അഖ്സയിലേക്കും അവിടെ നിന്ന് ഏഴ് ആകാശങ്ങളും കടന്ന് ചെന്ന് സിദ്റത്തുല്‍ മുന്‍തഹായും ബൈത്തുല്‍ മഹ്മൂറും സന്ദര്‍ശിച്ച് ,അല്ലാഹുവുമായി കൂടിക്കാഴ്ച നടത്തി,സ്വര്‍ഗ്ഗ-നരഗങ്ങളടക്കമുള്ള അവന്‍റെ സൃഷ്ടി വൈഭവങ്ങളും ഒട്ടേറെ ദൃഷ്ടാന്തങ്ങളും നേരില്‍ ദര്‍ശിച്ച് പ്രസ്തുത രാവില്‍ തന്നെ മക്കയില്‍ തിരിച്ചെത്തിയ പുണ്യ റസൂലിന്‍റെ വിസ്മയഭരിതമായ രാപ്രയാണമാണ് ഉപരിസൂചിത ഇസ്‌റാഉും മിഅ്റാജും.
അതുല്യമായ ഈ കുടിക്കാഴ്ചയ്ക്കുശേഷം അമുല്യവും അനുപമവുമായ ഒരു പാരിതോഷികവുമായാണ്‌ മുത്തുനബി (സ്വ) മക്കയില്‍ തിരിച്ചെത്തിയത്. അതാണ് നിസ്കാരം.സൃഷ്ടികളിലെ ഉന്നതസ്ഥാനീയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പുറമെ ഈയൊരവസരം സഹസൃഷ്ടികള്‍ക്കും അനുഭവവേദ്യമാക്കുകയാണ് നിസ്കാരത്തിലൂടെ സൃഷ്ടികര്‍ത്താവ് ഉദ്ദേശിക്കുന്നത് “നിങ്ങളിലൊരാള്‍ നിസ്കരിക്കുമ്പോള്‍ തന്‍റെ നാഥനുമായി രഹസ്യ സംഭാഷണം നടത്തുകയാണ്”(ബുഖാരി) എന്ന പ്രവാചക വചനം ഇതിന് തെളിവാണ്. സ്രഷ്ടാവിന്‍റെ മുമ്പില്‍ മനുഷ്യന്‍ അര്‍പ്പിക്കുന്ന ആരാധകളില്‍ വേറിട്ടതുമായി നിസ്കാരം ഗണിക്കപ്പെടുന്നതിന്‍റെ കാരണം മറ്റൊന്നല്ല.
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയായതിന് ശേഷം ബുദ്ധിസ്ഥിരതയുള്ള കാലത്തൊക്കെയും ഈ കര്‍മ്മനിര്‍വ്വഹണത്തിനവന്‍ ബാധ്യസ്ഥനാണ്.ചില പ്രതികൂല സാഹചര്യങ്ങളില്‍ അതിന്‍റെ എണ്ണത്തിലും നിര്‍വഹണ രീതിയിലും ചില ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നല്ലാതെ ആ വിശിഷ്ടകര്‍മ്മത്തെ ഒഴിവാക്കാന്‍ ആര്‍ക്കും അനുവാദമില്ല.സത്യവിശ്വാസത്തിന്‍റെയും സത്യനിഷേധത്തിന്‍റെയും ഇടയില്‍ വേര്‍തിരിക്കുന്ന ഒരു പ്രധാന ഘടകമായാണ് പ്രസ്തുത കര്‍മ്മത്തെ മുത്ത് നബി(സ്വ)വിശേഷിപ്പിച്ചത്.

അഞ്ചാമാകാശത്തില്‍ തസ്ബീഹ് ചൊല്ലികൊണ്ടിരിക്കുന്നവരേയും ആറാമാകാശത്തില്‍ സ്രഷ്ടാവിനു സലാം ചൊല്ലിക്കൊണ്ടിരിക്കുന്നവരേയും തിരുനബി(സ്വ) കാണാനിടയായി. ഈ ഇബാദത്തുകള്‍ തനിക്കും തന്‍റെ സമുദായത്തിനും ലഭിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ആഗ്രഹിച്ച പുണ്യനബി(സ്വ) യുടെ പ്രത്യാശക്ക് പരിഹാരമായാണ് അഞ്ചു നേരത്തെ നിസ്കാരത്തെ പ്രപഞ്ചനാഥന്‍ കനിഞ്ഞത്. ശേഷം അല്ലാഹു ഇങ്ങനെ പറഞ്ഞ് വെക്കുകയും ചെയ്തു. ആരെങ്കിലും അഞ്ച് നേരത്തെ നിസ്കാരം നിര്‍വ്വഹിച്ചാല്‍ ഈ മലക്കുകള്‍ മുഴുവനും ചെയ്യുന്ന പ്രവര്‍ത്തനത്തിന്‍റെ പ്രതിഫലം അവന് എഴുതപ്പെടും”.(റൗളതുല്‍ ഉലമാഅ്) ഇത്രമേല്‍ മഹത്വമുള്ള ഈ ആരാധനാ കര്‍മ്മനിര്‍വ്വഹണത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുക എന്നത് പാപം തന്നെയാണ്.

നിസ്കാരമെന്ന രഹസ്യ സംഭാഷണത്തിലൂടെ സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭേദ്യമായ ബന്ധം ബലപ്പെടുകയും അതുവഴി ഈമാന്‍റെ സുരക്ഷിതത്വം സാധ്യമാവുകയും ചെയ്യുന്നു.നിസ്കാരം ഉപേക്ഷിക്കുന്ന വ്യക്തിയില്‍ നിന്നും അവന്‍റെ വിശ്വാസത്തിന്‍റെ അപൂര്‍ണ്ണതയും ബലഹീനതയുമാണ് പ്രകടമാകുന്നത്.നിസ്കാര നിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തുന്നത് കപടവിശ്വാസിയുടെ ലക്ഷണമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്(അന്നിസാഅ്:142).
അത്തരം വ്യക്തികള്‍ക്ക് ഇസ്ലാമിക വൃത്തത്തില്‍ യാതൊരു സ്ഥാനവുമില്ലെന്നു മാത്രമല്ല,അല്ലാഹുവിന്‍റെ മുഴുവന്‍ സംരക്ഷണവും അവരില്‍ നിന്ന് ഒഴിവായതായി ഒരു തിരുവചനത്തില്‍ കാണാം.:”വല്ലവനും മനപ്പൂര്‍വ്വം നിര്‍ബന്ധ നിസ്കാരം ഉപേക്ഷിച്ചാല്‍ അവനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്‍റെ ബാധ്യത ഒഴിവായിരിക്കുന്നു.”(അഹ്മദ്)
ഇസ്ലാമിക കര്‍മ്മസരണിയില്‍ ഏറെ കര്‍ക്കശ നിലപാടാണ് നിസ്കാരത്തിന്‍റെ കാര്യത്തില്‍ അല്ലാഹു കൈക്കൊണ്ടിട്ടുള്ളത്.നിസ്കാരം നിര്‍വ്വഹിക്കാന്‍ സന്നദ്ധനാകുന്ന വ്യക്തി ശരീഅത്തിന്‍റെ മറ്റ് അനുശാസനകളെല്ലാം യഥാവിധി പാലിക്കാന്‍ ഔത്സുക്യം കാണിക്കുമെന്ന യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയാണിത്.പ്രസ്തുത കര്‍മ്മത്തില്‍ വീഴ്ച വരുത്തുന്ന പക്ഷം ഇതര ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള മാനസിക സന്നദ്ധത അയാളില്‍ ഉണ്ടാകുമെന്ന് ഊഹിക്കാവതല്ല.ദീനിന്‍റെ സ്തംഭമായിട്ടാണ് മുത്ത് നബി (സ്വ) നിസ്കാരത്തെ വിശേഷിപ്പിച്ചത്.ആ സ്തംഭമില്ലാതെ ഇസ്ലാമാകുന്ന മേല്‍ക്കൂരക്ക് നിലനില്‍പ്പില്ലെന്നര്‍ത്ഥം.

മനുഷ്യബുദ്ധിക്ക് അപ്രാപ്യമായ ഒട്ടനവധി രഹസ്യങ്ങളും സവിശേഷതകളും നിസ്കാരത്തില്‍ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മാനസികാസ്വാസ്ഥ്യം മൂലം നട്ടം തിരിയുന്നവന് ശാന്തിയും സമാധാനവും അതിലൂടെ സാധ്യമാകുന്നു എന്നാണ് പ്രവാചകാദ്ധ്യാപനം. അവിടുന്ന് എന്തെങ്കിലും വിഷമസന്ധിയിലകപ്പെട്ടാലുടനെ നിസ്കാരത്തിനൊരുങ്ങുമായിരുന്നുവെന്ന് ഹുദൈഫ(റ)വില്‍ നിന്ന് ഇമാം അബുദാവൂദ് ഉദ്ധരിച്ച ഹദീസില്‍ കാണാം.
പ്രബോധന വേളയിലെ ഏറ്റവും കൈപ്പാര്‍ന്ന ഘട്ടത്തിലാണ് പ്രവാചകര്‍(സ്വ)ക്ക് നിസ്കാരം നല്‍കപ്പെട്ടത് എന്നതും പ്രസ്താവ്യമാണ്.അപ്രകാരം നിസ്കാരം മുറപ്രകാരം അനുഷ്ടിക്കുന്നത് തിډകളെ ദുരീകരിക്കുമെന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്(ഹൂദ് 114).വിശ്വാസിയുടെ വീട്ടുമുറ്റത്തെ തെളിനീരൊഴുകുന്ന അരുവിയോടാണ് പ്രവാചകര്‍(സ്വ) അഞ്ചു നേരമുള്ള നിസ്കാരത്തെ ഉപമിച്ചത്.
ദിനേന അഞ്ച് നേരം സ്നാനം ചെയ്യുന്നവന്‍റെ ദേഹത്തില്‍ അശേഷം അഴുക്കുണ്ടാവില്ല എന്ന പോലെ ,നിസ്കാരത്തിന്‍റെ ആന്തരികാര്‍ത്ഥം ഗ്രഹിച്ച്,ആത്മവിശുദ്ധിയോടെ ഓരോ വിശ്വാസിയും നിര്‍വ്വഹിക്കുന്ന നിസ്കാരങ്ങള്‍ അവരുടെ ഹൃദയങ്ങളെ സ്ഫടിക സമാനം സ്ഖലിതമുക്തമാക്കാന്‍ പ്രാപ്തമാക്കിയിരിക്കും എന്നാണ് പ്രവാചക തിരുവചനത്തിന്‍റെ വിവക്ഷ.
റജബ് മാസം വിതയുടെയും, ശഅബാൻ നനയുടെയും, റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. അതു കൊണ്ട് റജബ് മാസത്തിൽ ഇബാദത്തുകൾ വിതയ്ക്കുക, ശഅബാനിൽ കണ്ണീർ കൊണ്ട് നനയ്ക്കുക, വിശുദ്ധ റമളാനിൽ കൊയ്യുക...
റമളാനിൽ കൊയ്തെടുക്കണമെങ്കിൽ റജബിൽ വിതയ്ക്കേണ്ടതില്ലേ.....
റജബ് നഷ്ടപ്പെടുത്തിയവന് ശഅബാനും റമളാനുമെല്ലാം നഷ്ടം തന്നെ. നാം അധിക പേരും ഒരുങ്ങാൻ തുടങ്ങുന്നത് തന്നെ ശഅബാൻ 29 ന് അല്ലെങ്കിൽ റമളാൻ 1 ന് ആയിരിക്കും. ആ ശൈലി മാറ്റണം. ഇന്ന് മുതൽ തന്നെ അതിന് തുടക്കം കുറിക്കണം. അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക എന്നത് തഖ് വയുള്ളവരുടെ ലക്ഷണമായാണ് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്...
അല്ലാഹു ബഹുമാനിച്ച മാസത്തെ നാമും ബഹുമാനിക്കണം... ഇന്നുവരെയുള്ള ശൈലിയിൽ നിന്നും ഒരു മാറ്റമുണ്ടാക്കാൻ തയ്യാറാകുക...
🔖 അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക ...
🔖 ദിവസം ഒരു ജുസ് എങ്കിലും ഖുർആൻ ഓതുക ...
🔖 സോഷ്യൽ മീഡിയകളുടെ ഉപയോഗം കുറക്കുക. നല്ലതിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കുക. അതിന് വേണ്ടി നിശ്ചിത സമയം കണ്ടെത്തുക ...
🔖 രാത്രിയിലുള്ള ഉപയോഗം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക ...
🔖 മഗ്രിബ്-ഇശാ ഇനിടയിൽ ഖുർആനോത്തിലും ദിക്റിലുമായി ചിലവഴിക്കുക ...
🔖 സ്വലാത്തുകൾ, തഹ് ലീലുകൾ അധികരിപ്പിക്കുക ...
🔖 നേരത്തെ ഉണരുക. രണ്ട് റക്അത്ത് തഹജ്ജുദ് പതിവാക്കുക ...
🔖 വിത്റ്, ളുഹാ, തസ്ബീഹ്, അവ്വാ ബീൻ, റവാതീബ് സുന്നത്തുകൾ പതിവാക്കുക ...
🔖 തിങ്കൾ, വ്യാഴം സുന്നത്ത് നോമ്പനുഷ്ഠിക്കുക ...
🔖 ദാനധർമ്മങ്ങൾ അധികരിപ്പിക്കുക ...
📢 അനസു ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം. റസൂൽ ﷺ അരുളിയിരിക്കുന്നു."സ്വർഗത്തിൽ റജബ് എന്നൊരു നദിയുണ്ട്. അതിന് പാലിനേക്കാൾ വെളുത്ത നിറവും തേനി നേക്കാൾ മധുരവുമുണ്ട്. ആരെങ്കിലും റജബ് മാസത്തിൽ ഒരു നോമ്പനുഷ്ഠിച്ചാൽ അവർക്ക് ഈ നദിയിലെ വെള്ളം തരും...
📢 ഇമാം ശാഫിഈ (റ) പറയുന്നു: 5 രാവുകളിൽ ദുആ സ്വീകരിക്കപ്പെടും...
1: വെള്ളിയാഴ്ച രാവ് 2: വലിയ പെരുന്നാൾ രാവ് 3: ചെറിയ പെരുന്നാൾ രാവ് 4: റജബ് മാസത്തിലെ ആദ്യരാവ് 5: ശഅബാൻ പകുതിയുടെ രാവ്
📢 റജബിൽ എല്ലാ നിസ്കാര ശേഷവും ദുആ ചെയ്യുക:
اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْ لَنَا رَمَضَانْ.وَوَفِّقْنِي فِيه قِيَامِي وَصِيَامِي وَتِلاَوَةِ الْقُرْءَانْ
" റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറകത് ചെയ്യേണമേ... റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ... ആ റമളാനിൽ നിസ്കാരവും നോമ്പും മറ്റു സൽക്കർമ്മങ്ങളും കൊണ്ട് അതിനെ വരവേൽക്കാൻ തൗഫീഖ് നൽകേണമേ... "
📢 എല്ലാ ദിവസവും രാവിലെയും വൈകിട്ടും 70 പ്രാവശ്യം ചൊല്ലുക....👇🏻
اَللَهُمَّ اغْفِرْلِى وَارْحَمْنِي وَتُبْ عَلَيَّ
📢 നബി(ﷺ) തങ്ങൾ റജബിലെ 3 പത്തുകളിൽ ചൊല്ലാൻ പറഞ്ഞത്
ആദ്യ പത്തിൽ :- سُبْحَانَ الحَيِّ القَيُّومْ
രണ്ടാം പത്തിൽ :- سُبْحَانَ الله الٔا حَدِ الصَّمَدْ
മൂന്നാം പത്തിൽ :- سُبْحَانَ اللهِ الرَّؤُوفْ
ഇതു ദിവസവും 100 ദിക്ർ വീതം ചൊല്ലുന്നവർക്ക് വിവരിക്കാൻ പറ്റാത്ത രീതിയിൽ അല്ലാഹു പ്രതിഫലം നൽകുന്നതാണ്.(നുസുഫ 1/152)
ഉദ്ദേശ്യശുദ്ധിയോടെയും ഏകാഗ്ര മനസ്സോടെയും ഓരോ വിശ്വാസിയും നിര്‍വ്വഹിക്കുന്ന നിസ്കാരങ്ങള്‍ മുത്ത് നബിയുടെ ജീവിതത്തിലുണ്ടായ മിഅ്റാജിന്‍റെ പ്രതീകാത്മക പ്രകടനങ്ങള്‍ തന്നെയാണ്.ഭൗതിക നൂലാമാലകളില്‍ നിന്ന് ചിന്താവിമുക്തനായും ശരീരവും ബുദ്ധിയും ചിന്തയും ഏകാഗ്രമാക്കി സമര്‍പ്പണ മനോഭാവം കൈവരിച്ചും അത് നിര്‍വ്വഹിക്കുമ്പോള്‍ മാത്രമാണ് മിഅ്റാജിന്‍റെ അനുഭൂതി വിശ്വാസിക്ക് ലഭ്യമാകുന്നത്.ആത്മശുദ്ധീകരണത്തിന്‍റെ അനുഭവവേദ്യ വജ്രായുധമായ അഞ്ചു നേരത്തെ നിസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ നാം സര്‍വ്വാത്മനാ ബദ്ധശ്രദ്ധരാവേണ്ടതുണ്ട്.അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.


അവലംബം: (1) അഹ്‍ലുസുന്ന ഓണ്‍ലൈൻ, (2) ssfsyskmj.blogspot.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY