തോണി അപകടത്തില്‍പ്പെട്ടു - ആളപായമില്ല
അഗത്തി (08/10/2014): മീന്‍ പിടിത്തത്തിനായി തലവാട് ഭാഗത്തേക്ക് (കല്‍പ്പിട്ടി ദ്വീപിന് തെക്ക് ഭാഗത്തേക്കുള്ള പുറംകടലിലെ മല്‍സ്യബന്ധന പ്രദേശം) പോയ തോണി മറിഞ്ഞു. പ്രമുഖ അദ്ധ്യാപകനടക്കം ഏതാനും പേരാണ് ഇവിടേക്ക് മല്‍സ്യബന്ധനത്തിന് പോയത്. തോണിയുടെ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഒരാള്‍ പിന്‍ഭാഗത്തേക്ക് നീങ്ങുമ്പോള്‍ ബാലന്‍സ് തെറ്റി ഇയാള്‍ കടലിലേക്ക് വീണു. ബാലന്‍സ് തെറ്റി മറ്റുള്ളവര്‍ ഒരു വശത്തേക്ക് നീങ്ങിയതോടെ തോണി ഒരുവശത്തേക്ക് ചെരിയുകയായിരുന്നു. വെള്ളത്തില്‍ വീണ ആള് പ്രാണരക്ഷാര്‍ത്ഥം തോണിയുടെ ചെരിഞ്ഞ ഭാഗത്തേക്ക് പിടിക്കുകയും ഒപ്പം തിരമാല അടിക്കുകയും ചെയ്തതോടെ തോണി പൂര്‍ണമായും മറിഞ്ഞു. ഈ സമയം മറ്റ് ബോട്ടുകള്‍ ഒന്നും തന്നെ ഈ പരിസരത്തില്ലായിരുന്നു. തുടര്‍ന്ന് ഇവര്‍ മുങ്ങിയ തോണിയില്‍ തൂങ്ങി പിടിച്ച് സാഹസികമായി മൊബൈല്‍ ഫോണിലൂടെ നാട്ടിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂറിന് ശേഷം നാട്ടുകാര്‍ ഇവരെ രക്ഷിക്കുമ്പോള്‍ ഇവര്‍ തികച്ചും അവശരായിരുന്നു. അപകട സമയത്തും പക്വമായി പ്രവര്‍ത്തിച്ച എംപി അബ്ദുല്‍ ഗഫൂര്‍ മാഷിന്റെ ധൈര്യമാണ് എല്ലാവരുടേയും ജീവന് തിരിച്ച് കിട്ടാന്‍ കാരണമായതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇവര്‍ക്ക് കിട്ടിയ മൂന്ന് അയക്കൂറ മല്‍സ്യത്തില്‍ ഒരെണ്ണം മാത്രമാണ് വീണ്ടെടുക്കാനായത്. സ്രാവും മറ്റ് മല്‍സ്യ കൂട്ടവും കൂടുതലുള്ള കടല്‍ ഭാഗമാണ് അഗത്തിയിലെ തലവാട് പ്രദേശം. അയക്കൂറ മല്‍സ്യത്തിന്റെ ചോര മണം പിടിച്ച് സ്രാവുകള്‍ എത്താത്തത് ആയൂസിന്റെ ബലം കൊണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- ഹംദുള്ളാ സഈദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- അഗത്തിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റുകളെ നിയമിക്കണം ; എൻ സി പി (എസ് )
- എൻ സി പി (എസ് ) സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- യൂസുഫ് സഖാഫി ബി ജെ പി - എൻ സി പി ( അജിത് പവാർ ) സഖ്യ സ്ഥാനാർത്ഥി; ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വഴിത്തിരിവുകൾ