DweepDiary.com | ABOUT US | Friday, 29 March 2024

രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ല

In main news BY Admin On 26 October 2018
ന്യൂഡെല്‍ഹി: രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും ബുധനാഴ്ച സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നാമത്തെ കുട്ടിയെ ദത്തുനല്‍കിയാലും അയോഗ്യത നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയയും ജസ്റ്റിസുമാരായ എസ്. കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
പഞ്ചായത്തീരാജ് നിയമത്തില്‍ രണ്ട് മക്കള്‍ മാത്രമെന്ന നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണെന്നും ദത്തെടുക്കല്‍ നിയമം ഇതിന് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡിഷയിലെ നോപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. മൂന്നാമത്തെ കുട്ടി ജനിച്ചതിന്റെ പേരില്‍ തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരായാണ് മാജി സുപ്രീം കോടതിയിലെത്തിയത്.
മാജിക്കും ഭാര്യക്കും ആദ്യ രണ്ടുകുട്ടികളുണ്ടായത് 1995-ലും 1998-ലുമാണ്. 2002 ഫെബ്രുവരിയില്‍ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി. അക്കൊല്ലം ഓഗസ്റ്റില്‍ മൂന്നാമതൊരു കുട്ടികൂടി ജനിച്ചു. ആദ്യം ജനിച്ച കുട്ടിയെ 1999 സെപ്റ്റംബറില്‍ ദത്തുനല്‍കിയിരുന്നുവെന്ന് മാജിയുടെ അഭിഭാഷകന്‍ പുനീത് ജയിന്‍ വാദിച്ചു. ദത്തുനല്‍കിയതോടെ കുട്ടിക്ക് യഥാര്‍ഥ കുടുംബവുമായുള്ള ബന്ധം ഇല്ലാതായെന്ന് ഹിന്ദു അഡോപ്ഷന്‍ ആക്ടില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കുട്ടികളുടെ പിതാവാണ് മാജിയെങ്കിലും ദത്തുനല്‍കിയതോടെ, നിയമപ്രകാരം അദ്ദേഹത്തിന് രണ്ടുകുട്ടികള്‍ മാത്രമാണുള്ളതെന്നും ജയിന്‍ വാദിച്ചു. അതുകൊണ്ടുതന്നെ, പഞ്ചായത്തംഗങ്ങള്‍ക്ക് രണ്ടുകുട്ടികളേ പാടുള്ളൂവെന്ന ഒഡിഷ പഞ്ചായത്തീരാജ് ആക്‌ട് അദ്ദേഹത്തെ അയോഗ്യനാക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, നിയമത്തിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണെന്നും രണ്ടുകുട്ടികള്‍ എന്ന നിയന്ത്രണം പഞ്ചായത്തംഗങ്ങള്‍ക്ക് നിര്‍ബ്ന്ധമായും ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ഒറ്റപ്രസവത്തില്‍ ഇരട്ടകളും മൂന്നുകുട്ടികളുമൊക്കെ ജനിക്കുന്നത് സ്വാഭാവികമാണെന്നും അങ്ങനെ വന്നാല്‍ വിലക്ക് ബാധകമാകുമോ എന്നും അഭിഭാഷകന്‍ ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയ കോടതി, അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിക്ക് യുക്തമായത് തീരുമാനിക്കാമെന്നും വ്യക്തമാക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY