DweepDiary.com | ABOUT US | Tuesday, 16 April 2024

സുപ്രീംകോടതി ഉത്തരവും ശിശുക്ഷേമ മന്ത്രാലയത്തിന്റെ നോട്ടീസും: നിയമക്കുരുക്കിൽ പെട്ട് ഭരണകൂടം | വിശകലനം

In interview Special Feature Article BY P Faseena On 09 May 2022
ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമാണ്, നാട്ടുരാജ്യമല്ല. അഡ്മിനിസ്‌ട്രേറ്റർക്ക് ആവശ്യത്തിൽ കൂടുതൽ അധികാരങ്ങൾ നൽകിയാണ് ഇന്ത്യൻ പ്രസിഡന്റ് ദ്വീപുകൾ ഭരിക്കാൻ പറഞ്ഞയക്കുന്നത്. ആ അധികാരങ്ങൾ മൊത്തം ഉപയോഗിച്ച് ജനദ്രോഹ നടപടികൾ കൈക്കൊള്ളുന്നതിനപ്പുറം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതികളിൽ നിന്നും അവർ പോലുമറിയാതെ ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം. അംഗൻവാടി തൊഴിലാളികളെ പിരിച്ചുവിട്ടത് തങ്ങളുടെ അറിവോടെയല്ലെന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ലക്ഷദ്വീപ് എം.പി ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിനുള്ള മറുപടി ലഭിച്ചപ്പോഴാണ് ലക്ഷദ്വീപിൽ ഇങ്ങനെയും കാര്യങ്ങൾ നടക്കുന്നു എന്നുള്ള കാര്യം പുറത്തുവരുന്നത്.

ശിശുക്ഷേമ മന്ത്രാലയത്തിൽ നിന്നും ലഭിച്ച വിശദീകരണമാവശ്യപ്പെട്ടു കൊണ്ടുള്ള കത്തിന് മറുപടി നൽകാൻ പറ്റാതെ നെട്ടോട്ടമൊടുമ്പോഴാണ് സുപ്രീംകോടതിയിൽ നിന്നും അടുത്ത തിരിച്ചടി ലഭിക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാമുകൾ അടച്ചുപൂട്ടിയതടക്കമുള്ള നടപടികൾ നിർത്തിവെക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുകയാണ്. കവരത്തി സ്വദേശിയായ അഡ്വ. അജ്മൽ അഹമ്മദ് നൽകിയ ഹരജിയിന്മേലാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്. ഫാമുകൾ അടച്ചുപൂട്ടി കന്നുകാലികളെ ബേപ്പൂരിൽ കൊണ്ടുപോയി ലേലം നടത്തി ഒഴിവാക്കിയതുകൊണ്ട് ഇനി ഫാമുകൾ എങ്ങനെ തുറക്കും എന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്തു പരീക്ഷിച്ചു പരാജയപ്പെട്ട ഉദ്യോഗസ്ഥ ഭരണമാണ് ഇന്നും ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളോട് നിയമപരമായ ഒരു ഉത്തരവാദിത്തവും പുലർത്താത്ത ഉദ്യോഗസ്ഥവൃന്ദം രാജ്യത്തെ നിയമങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളത് വരും ദിവസങ്ങളിൽ വ്യക്തമാകും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY